കെയ്‌റോ: മുഹമ്മദ് മുര്‍സിയെ പട്ടാളം സ്ഥാനഭ്രഷ്ടനാക്കിയതിനു പിന്നാലെ ഈജിപ്തില്‍ പൊട്ടിപ്പുറപ്പെട്ട കലാപം രക്തരൂഷിതമായി. മുര്‍സിയുടെ അനുയായികളും എതിരാളികളും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്നലെ രാത്രി കെയ്‌റോയിലും മറ്റു നഗരങ്ങളിലുമായി 30 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരിക്കുണ്ട്.
സമാധാനപരമായ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് സൈന്യം അനുവാദം കൊടുത്തതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച വൈകുന്നേരം മുര്‍സി അനുകൂല മുദ്രാവാക്യങ്ങളുമായി ഇഖ്‌വാനുല്‍ മുസ്ലിമീന്‍ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയതി്. ഇതിനു പിന്നാലെ അക്രമം പൊട്ടിപ്പുറപ്പെടുകയായിരുന്നു. കെയ്‌റോയില്‍ പട്ടാള ബാരക്കിനു നേരെ മാര്‍ച്ച് ചെയ്യാന്‍ ശ്രമിച്ച മൂന്ന് മുര്‍സി അനുകൂലികളെ സൈന്യം വെടിവെച്ചു കൊന്നു. സമാധാനപരമായ പ്രക്ഷോഭത്തിനു നേരെ സൈന്യം വെടിവെക്കുകയായിരുന്നുവെന്ന് ഇഖ്‌വാന്‍ വൃത്തങ്ങള്‍ ആരോപിച്ചു.
ഇഖ്‌വാന്‍ പ്രഖ്യാപിച്ച 'പ്രതിഷേധ വെള്ളി'യില്‍ പങ്കെടുക്കാനായി ആയിരക്കണക്കിനാളുകളാണ് ഈജിപ്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭവുമായിറങ്ങിയത്. കെയ്‌റോയിലെ തഹ്‌രീര്‍ സ്‌ക്വയറില്‍ മുര്‍സി അനുയായികളും വിരുദ്ധരും തമ്മില്‍ ഏറ്റുമുട്ടി. രാത്രി ഉടനീളം നീണ്ട ഏറ്റുമുട്ടല്‍ പുലര്‍ച്ചെ സൈന്യത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ശമിച്ചത്.
അതിനിടെ, മുര്‍സിക്കു വേണ്ടി ജീവന്‍ നല്‍കാന്‍ വരെ തയാറാണെന്ന് മുതിര്‍ന്ന ഇഖ്‌വാന്‍ നേതാവ് മുഹമ്മദ് ബദ്‌രി പ്രക്ഷോഭകരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. മുര്‍സിയെ സംരക്ഷിക്കുന്നതിനായി രക്തസാക്ഷികളാവാന്‍ ഞങ്ങള്‍ തയാറാണ്. ദൈവമാണ് അദ്ദേഹത്തെ വിജയിപ്പിച്ചത്. ഞങ്ങള്‍ അദ്ദേഹത്തിന്റെ പടയാളികളാണ്. ജീവന്‍ നല്‍കി ഞങ്ങള്‍ അദ്ദേഹത്തെ സംരക്ഷി്കും - ബദ്‌രി പറഞ്ഞു. പ്രഭാഷണത്തിന്റെ ചില ഭാഗങ്ങള്‍ ഔദ്യോഗിക ടെലിവിഷന്‍ സംപ്രേഷണം ചെയ്തു.
No comments:
Post a Comment